വായനയ്ക്കു ശേഷം ...

മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട്‌ , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

17.11.13

പ്രണയാക്ഷരങ്ങൾ





പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അവളുടെ വിശേഷങ്ങളിൽ എവിടെയോ മാമ്പൂവിന്റെ ഗന്ധം അലിഞ്ഞിരുന്നു ,
കരിമഷിയിട്ട കണ്ണുകളിൽ , ബേബിപൗഡർ മണക്കുന്ന കഴുത്തിൽ , നനുനനുത്ത കൈവെള്ളയിൽ , കിലുങ്ങുന്ന പാദസരങ്ങളിൽ , പിന്നെയെന്റെത് മാത്രമായ രഹസ്യസങ്കേതങ്ങളിൽ അങ്ങനെയെല്ലായിടത്തും അവളെന്നെ കുരുക്കിയിട്ടിരുന്നു. അവരുടെയല്പത്തം കേട്ടവൾ കുലുങ്ങിച്ചിരിച്ചപ്പോൾ എന്റെ മേനിയിലെ കൊളുത്തുകൾ വലിഞ്ഞു കീറി ചോര കിനിഞ്ഞു; ഞാൻ മറന്ന തമാശകളെ മനസാ ശപിച്ചു. എന്റേതുമാത്രമെന്നുറക്കെ പ്രഖ്യാപിച്ചു ചേർന്ന് നിന്നപ്പോൾ ; എന്റെ കവിള് ചുവപ്പിച്ചപ്പോൾ ഞാനീ ലോകത്തിന്റെ നെറുകയിലേക്ക് കയറി. രാത്രികൾ അവളുടേത്‌ മാത്രമാക്കി; നിശബ്ദനായി അവളുടെ നിശ്വാസങ്ങളും ഹൃദയസ്പന്ദനങ്ങൾക്കും മാത്രം കാതോർത്തു കിടന്നപ്പോൾ അവൾ പറയാതെ പറഞ്ഞ കഥകൾ കേൾക്കുകയായിരുന്നു ഞാൻ. സമയത്തിനന്നു പുതിയ സൂചികകൾ ആയിരുന്നു ; പ്രഭാതങ്ങൾ അവൾക്കു വേണ്ടി മാത്രം വിരിഞ്ഞ പൂക്കളായിരുന്നു.
എന്നായിരുന്നു ആ വേനലാരംഭിച്ചത്? തൊടിയിലെ പൂക്കലത്രയും കരിഞ്ഞു; നീണ്ട വിരസമായ പകലുകൾ പുല്ലു മേഞ്ഞു നടന്നു. ചോരവാർന്നു ഞാൻ മൃതപ്രാണനായി , തിരികെ നടക്കുമ്പോൾ ഞാൻ കണ്ടു , കാറ്റേറ്റു വീണ മാമ്പൂക്കളെ. ആരൊക്കെയോ ചവുട്ടിയരച്ച അതിനു നിറമോ മണമോ ഉണ്ടായിരുന്നില്ല .

7.11.13

പുതിയ നിയമങ്ങൾ

ഒരു വലിയ ജനക്കൂട്ടം 

 കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മാറ്റത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഒരു വലിയ സംഘം

ഏതോ രാഷ്ട്രീയ നേതാവിനെതിരെയും അയാളുടെ പാർട്ടി നടത്തിയ അഴിമതിക്കെതിരെയും ആണ് മുദ്രാവാക്യങ്ങളത്രയും.

അസംഖ്യം വെള്ളത്തൊപ്പിക്കാർ!

ഓരോ തൂവെള്ള തൊപ്പിയിലും " ഞാൻ സാധാരണക്കാരൻ ആണ് " എന്നെഴുതിയിട്ടുണ്ട്. ചിലർ അങ്ങിങ്ങായി ചൂലുയർത്തി പിടിച്ചിട്ടുണ്ട്.

ആ മൈതാനത്തിന്റെ ഏറ്റവും പിന്നിലാണ് ക്യാമറമാൻ;  തൊപ്പികൾക്കിടയിലൂടെ അവരുടെ നേതാവിന്റെ മുഖം ഒപ്പിയെടുക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.

ഉറങ്ങിക്കിടന്ന .. അല്ല ഉറക്കം നടിച്ചു കിടന്ന ചിലരെ തട്ടിയുണർത്താൻ ഇവരുടെ നേതാവിനായി.

ഒരു മാറ്റത്തിന് വേണ്ടിയാണ് അവർ മുറവിളി കൂട്ടുന്നത്. അതേ , മാറ്റം പ്രകൃതി നിയമമാണ്.

ബഹളത്തിനിടയിലേക്ക് ക്യാമറാമാൻ ഇറങ്ങിച്ചെന്നപ്പോൾ  മുദ്രാവാക്യം വിളി അത്യുച്ചത്തിലായി.

പർവീണ്‍ ഉടനെ ടി വി യുടെ ശബ്ദം കുറച്ചു. വാർത്തകൾക്കായി ടി വി കാണുന്ന പതിവ് പർവീണിനു ഇല്ല. അയാളുമായി നേരിട്ട് ബന്ധമില്ലാത്ത ലോകകാര്യങ്ങൾ അറിയാൻ അയാളൊരിക്കലും താല്പ്പര്യം കാണിച്ചില്ല.

ഏറ്റവുമൊടുവിൽ അയാൾ ശ്രദ്ധയോടെ വായിച്ച വാർത്ത ഏതായിരുന്നു?

ങ്ഹാ  , കാവേരി നദീജലത്തർക്കത്തെ സംബന്ധിച്ച കോടതി വിധിയായിരിക്കണം. ആ സമയത്ത് മാണ്ഡ്യ , കൃഷ്ണഗിരി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. മാണ്ഡ്യക്കപ്പുറം ഒരു ഗ്രാമത്തിൽ നിന്ന് ബാംഗ്ലൂർ ചെന്നാണ് മഹേഷ്‌ ശേഖരപ്പ നോയിഡയ്ക്ക് പറന്നിരുന്നത്.

ടി വിയുടെ ശബ്ദം ക്രമീകരിച്ചു കഴിയും മുൻപേ ഒരീറ്റപ്പുലിയെ പോലെ മഹേഷ്‌ പർവീണിന്റെ  മേലേക്ക് കയറി  കാർപെറ്റിലേക്ക് കിടത്തി. അയാളുടെ രോമാവൃതമായ മാറിലും , കഴുത്തിലും വയറ്റിലും വെളുത്തു നഗ്നമായ തുടകളിലും ദന്തക്ഷതം ഏൽപ്പിച്ചു കൊണ്ടവൻ മുന്നേറി. അവരുടെ ശ്വസോച്ച്വാസവും നീട്ടിയും കുറുകിയുമുള്ള മൂളലും ഞെരങ്ങലുമെല്ലാം തൊപ്പിക്കാരുടെ മുദ്രാവാക്യങ്ങളിൽ മുങ്ങിപ്പോയി.

ദാഹമൊന്നു ശമിച്ച്  മാർബിൾ തറയിൽ മലർന്നു കിടന്നപ്പോഴാണ്‌ മൊബൈലിന്റെ സ്ക്രീൻലൈറ്റ് മിന്നുന്നതും ചെറിയൊരു ശബ്ദത്തോടെ വിറച്ചു കൊണ്ട് മേശപ്പുറത്തു വട്ടം ചുറ്റുന്നതും  മഹേഷ്‌ ശ്രദ്ധിച്ചത്.

അനക്കം നിന്നു 

5 മിസ്സ്‌ കോളുകൾ : ഹോം 

"In a meeting. will start in an hour from here. flight is @ 10:15 "  മറുതലയ്ക്കൽ ഇരിക്കുന്നയാൾക്കായി സന്ദേശമയച്ചു പർവീണിന്റെ ചുണ്ടുകൾക്കിടയിലെ മധുപാത്രം തേടി അവനിഴഞ്ഞു പോയി.

                                                                      ***
    
" ഞാനിറങ്ങട്ടെ മുതലാളി? മകൻ രാത്രി എത്തുമായിരിക്കുമല്ലേ? രാത്രിയിലേക്കുള്ള ഭക്ഷണവും ചായയും അടുക്കളയിൽ ഇരുപ്പുണ്ട്‌.  ഭാര്യക്ക്‌ തീരെ സുഖമില്ല. ഞാൻ ചെന്നിട്ടു വേണം .. " ചെല്ലപ്പൻ തലേക്കെട്ടഴിച്ചു കൊണ്ട് നിന്നു.

"സരി , നീവു ബെളെഗെ ആറു ഘണ്ടെ  ബരബേക്കൂ "  ശേഖരപ്പ ഓർമിപ്പിച്ചു .

" ഓ "  ചെല്ലപ്പൻ വീട്ടിലേക്കു പോകാൻ തയ്യാറെടുത്തു. ഏകദേശം ഒൻപതു മാസമായി ഇവിടെ കൂടിയിട്ടു. പോകുന്ന വഴി അടുക്കളയിൽ ഒളിപ്പിച്ചു വെച്ചിരുന്ന പൈന്റ്കുപ്പി എടുക്കാൻ അയാൾ മറന്നില്ല. ഒറ്റവലിക്ക് അത് തീർത്തിട്ടു കുപ്പി ഏതോ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു അയാൾ ഇരുളിലേക്ക് നടന്നു കയറി.

അധികമകലെയല്ലാതെ ഒരിടത്ത് ചിന്നു തന്റെ ജീവിതത്തിലേക്ക് കൂടി പടർന്നു കയറുന്ന ഇരുളിനെ നോക്കി  നിറവയറും താങ്ങി നിർവികാരയായി പടിക്കൽ കാത്തിരുപ്പുണ്ടായിരുന്നു. അങ്ങേത്തെരുവിൽ നിന്നും ഇരുളിലേക്ക് അന്തർധാനം ചെയ്ത ചെല്ലപ്പൻ അധികം വൈകാതെ ചിന്നുവിന്റെ മുന്നിൽ പ്രത്യക്ഷനായി. 

ചെല്ലപ്പന് ചില പ്രത്യേക ചിട്ടകളുണ്ടായിരുന്നു. 

വന്നു കഴിഞ്ഞാൽ ഉടൻ കുളിച്ചു ദേഹശുദ്ധി വരുത്തി ഭക്ഷണം കഴിക്കാനിരിക്കും . ഭക്ഷണത്തിനു ശേഷം പത്തു നിമിഷം മുറ്റത്ത് ഉലാത്തും. പിന്നീട് വീടിനകത്തേക്ക് പോയി കയ്യിൽ ഒരു ചുവന്ന പട്ടുതുണിയുമായി വരും; ഉമ്മറത്ത് വെച്ചിരിക്കുന്ന ഭാഗീരഥിയമ്മയുടെ ഛായാചിത്രത്തിനു മുന്നിൽ ഒരു നിമിഷം കണ്ണടച്ച് നിൽക്കും ; പിന്നീടാച്ചിത്രം പട്ടു തുണി കൊണ്ട് മൂടും. ആ ഒറ്റമുറി വീട്ടിൽ അയാൾക്കാവശ്യമുള്ള സ്വകാര്യത ഉണ്ടാക്കിയെടുത്തിരുന്നത് അങ്ങനെയാണ്. പണ്ട് മുതലേ ആചരിച്ചു വരുന്ന നിഷ്ഠയാണിത്‌ , അമ്മയുടെ മുന്നില് വെച്ച് മകളെയോ - മകളുടെ മുന്നിൽ വെച്ച് അമ്മയെയോ അയാൾ ഭോഗിച്ചിരുന്നില്ല.

ഈ രാത്രി കഴിഞ്ഞാൽ ആ കൊച്ചു ജീവന്റെ ചുമതല എനിക്കാണ്; നാളെ പുലർച്ചെ ആ ജീവന് പുതിയൊരു ശരീരം കൊടുക്കണം. ഇന്ന് രാത്രിയിലുള്ള ചെല്ലപ്പന്റെ പരാക്രമത്തിൽ ആ ജീവൻ ചിന്നുവിനെ വിട്ടു , ഭൂമി വിട്ടു എന്റെയടുക്കൽ എത്തും.  നാളെ പ്രഭാതത്തിൽ കിഴക്കൻ ആഫ്രിക്കയിൽ ഒരു വണ്ടിന്റെ ഉദരത്തിൽ ഈ ജീവനെ കൊണ്ട് ചെന്നാക്കണം.

ഓ മറന്നു . എന്നെ പരിചയപ്പെടുത്തിയില്ലല്ലോ

നിങ്ങൾ ജഗൽന്നിയന്താവെന്നു വിളിക്കുമ്പോൾ വിളി കേൾക്കാൻ ബാധ്യസ്ഥനായവൻ ഞാനാണ്.  ഈ പ്രപഞ്ചത്തിലെ സകല സൂക്ഷ്മസ്ഥൂല കണികകളുടെയും ഭാവി എന്നാൽ എഴുതപ്പെട്ടിരിക്കുന്നു.

ഞാനൊരു ആശയക്കുഴപ്പത്തിലാണ്.

മാറ്റം പ്രകൃതിനിയമമാണ്; പ്രകൃതിയുടെ നിയമങ്ങൾ എല്ലാം എഴുതിയത് ഞാൻ ആണെങ്കിലും എനിക്കു ബാധകമായ ഒരേയൊരു നിയമം  മാറ്റത്തിന്റെയാണ്. 

അല്പസ്വല്പം വ്യത്യാസങ്ങളോടെ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ , അവനു ബുദ്ധിശക്തി നൽകിയപ്പോൾ പലരുമെന്നെ തടഞ്ഞു ; ഞാൻ അന്നാരെയും കേട്ടില്ല.  ഇന്നവർ എന്റെ നിയമങ്ങൾ ഓരോന്നായി തെറ്റിക്കുന്നു. ഞാൻ എഴുതി വെച്ച ശിക്ഷാവിധികളെ അവൻ തൃണവൽക്കരിക്കുന്നു; കൂടുതൽ കൂടുതൽ ആളുകൾ അനുനിമിഷം ഒരു മാറ്റം കാംക്ഷിക്കുന്നു. 

പ്രകൃതിക്ക് വിധേയരായി മാത്രമേ ഭൂമിയിലെ  ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ; മനുഷ്യർ അതിനെ വെല്ലുവിളിച്ചു അജയ്യരായി നിൽക്കുമ്പോൾ പ്രകൃതിനിയമങ്ങൾ മാറ്റാതെ തരമില്ല. അല്ലെങ്കിൽ അലംഘനീയമായ ആ മാറ്റം ഇവിടെ സംഭവിക്കും.

മൂകത തളംകെട്ടിക്കിടന്നിരുന്ന ഇടനാഴികളിലേതിലോ പതിഞ്ഞ ഒരു കാൽപ്പെരുമാറ്റം!


അതടുത്തേക്കു വരുകയാണ്.


*******